Tuesday, July 15, 2008

യാത്ര - ഒന്ന്

ടൈം ഉച്ച , മാനേജർ ഇല്ല. ഒറ്റുകാരനെ നോക്കുന്ന പോലെ ഉള്ള നോട്ടങ്ങൾക്ക്‌ നേരെ ഒരു ഇളിഭ്യൻ ചിരിയും പാസ്സാക്കി ഞാൻ ഇറങ്ങി .


ഒരാഴ്ച ലീവ്‌. ബാഗില്‌ നാലഞ്ചു ട്രെയിൻ ടിക്കറ്റുകൾ, രണ്ടു ജോഡി ഡ്രസ്സ്‌, സോപ്പ്‌, ചീപ്പ്‌, തോർത്ത്‌, കാമറ തുടങ്ങിയവ. പോകുന്ന വഴി ദൊമ്ലുരിലെ മലയാളി സൂപ്പര്‌ മാർക്കറ്റില്‌ കേറി ബിസ്കറ്റും ഫ്രൂട്ട്‌ കേക്കും വാങ്ങി. മാജെസ്റ്റിക്കിലേക്ക്‌ ബസ്സ്‌ കേറി. നല്ല വെയില്‌, വിശപ്പ്‌.

എത്തി, ഇറങ്ങി. ഒരു ഉടുപ്പി ഹോട്ടലീന്നു ഊണ്‌ കഴിച്ചു. ഇഷ്ടപെട്ടില്ല. പച്ചരിച്ചോറു, വെള്ളം പോലിരിക്കുന്ന മധുരമുള്ള സാംബാർ. ഒരു വിധം കഴിച്ചുതീർത്തിട്ടു മിനറല്‌ വാട്ടറും വാങ്ങി എറങ്ങി.

ചെന്നൈക്ക്‌ പോകുന്ന ലാൽബാഗ്‌ എക്സ്പ്രസ്സ്‌ അവിടെ കിടക്കുന്നു. ടിക്കറ്റ്‌ മുൻപേ ബുക്ക്‌ ചെയ്തിരുന്നു. സെക്കന്റ്‌ ക്ലാസ്സ്‌ സിറ്റിങ്ങിൽ. ട്രെയിൻ കയറി.

നല്ല വെയിൽ. ട്രെയിൻ കാലി. ചുമ്മാ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ വണ്ടി എടുത്തു. എവിടെന്നോ കുറച്ച്‌ ഹിജടകൾ. മൈന്റ്‌ ചെയ്യാതെ ഇരുന്നു. എവിടെന്നെന്നറിയില്ല,തിരക്ക്‌ കൂടി. ട്രെയിന്‌ വിട്ടു. കാന്റൊണ്‌്മന്റും ഈസ്റ്റും എത്തിയപ്പോ സീറ്റ്‌ എല്ലാം നിറഞ്ഞു.

എനിക്ക്‌ വിൻഡോ സീറ്റ്‌ ആയിരുന്നു. അടുത്ത്‌ ഒരു മുസ്ലിം കുടുംബം. പർദ്ദ ഒക്കെ ഇട്ടിട്ടു. ചൂടും മടുപ്പും കാരണം ഞാൻ ഒന്നു മയങ്ങി. കുറച്ചു കഴിഞ്ഞു എണീറ്റപ്പോ ടയ്കാൽ എന്ന സ്ഥലം. ട്രെയിന്‌ വിട്ടിട്ടു ഒരു മണിക്കൂര്‌. ഒരു അറുപതു കിലോമീറ്റര്‌ ആയിക്കാണും. സ്ഥലം ശ്രദ്ധിക്കാൻ കാരണം അവിടെ കണ്ട കല്ലുമലകള്‌ ആണ്‌. കുറേ വലിയ കല്ലുകള്‌ ഒരു കുന്നിന്റെ വലിപ്പത്തിൽ കൂമ്പാരമായി കൂട്ടി ഇട്ടതു പോലെ. അങ്ങനത്തെ കുറേ കുന്നുകള്‌. കാണാണ്‌ ഒരു ചേലൊക്കെ ഉണ്ട്‌. ഫോട്ടോ എടുക്കാമായിരുന്നു, പക്ഷെ ക്യാമറ എടുക്കാൻ മടി. മിണ്ടാതെ പുറത്ത്‌ നോക്കി ഇരുന്നു.

അടുത്ത്‌ ഇരിക്കുന്ന പർദ്ധക്കാരി "അറബി തമിഴിലൂടെ" എന്ന ബുക്ക്‌ വായിക്കുകയാണെന്ന്‌ തോന്നി. ഞാൻ എണീറ്റ്‌ വാതിൽക്കലേക്ക്‌ പോയി. കാഴ്ച കാണാനും കാറ്റു കൊള്ളാനും. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോ എന്റെ സീറ്റ്‌ അടങ്ങിയ ബർത്തില്‌ ആ ഫാമിലിയിലെ ഒരു തള്ള കെടക്കുന്നു . എന്റെ അടുത്ത്‌ "അപ്പുറത്ത്‌ അഡ്ജസ്റ്റ്‌ ചെയ്യാമോ?", തള്ളക്ക്‌ തലവേദന ആണത്രേ. മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. കൊറച്ചു നേരം aisle സീറ്റില്‌ ഇരുന്നു ബോർ അടിച്ചപ്പോൾ രണ്ടും കൽപിച്ചു കൊറേ ക്രൂരത സംഭരിച്ച്‌ അവരോട്‌ എന്റെ സീറ്റ്‌ ഒഴിഞ്ഞു തരാണ്‌ പറഞ്ഞു. അവർ തന്നു.

കുപ്പവും ആന്ദ്രയും കടന്നു. തമിഴ്‌നാട്‌ എത്തി. ഞാൻ തായാട്ടിന്റെ ബുക്കും അറ്റ്ലസ്‌ മാപ്പും നോക്കി ഇരുന്നു സമയം കളഞ്ഞു.വെയിലും വിശപ്പും കൂടി. ഏതോ ജങ്ക്ഷൻ എത്തി. ഞാണ്‌ വട കഴിച്ചു . വിശപ്പ്‌ മാറി. വെയിൽ കുറഞ്ഞു. ഞാൻ കാഴ്ചകള്‌ പിന്നെയും ആസ്വദിച്ചു തുടങ്ങി. സമാന്തരമായി കിടക്കുന്ന ബാഗ്ലൂര്‌ ചെന്നൈ എക്സ്പ്രസ്സ്‌ ഹൈവേ, അതിന്റെ നടുക്ക്‌ നട്ടിരിക്കുന്ന ഭംഗിയുള്ള പൂക്കള്‌, ചുറ്റിനും ഉള്ള കൃഷിയിടങ്ങൾ (നെൽപാടങ്ങൾ അല്ല)- ഈ ചൂടുകാലത്ത്‌ ഞാണ്‌ തമിഴ്‌നാട്ടില്‌ ഇത്രയും പച്ചപ്പ്‌ പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടക്ക്‌ വറ്റി വരണ്ടു കിടക്കുന്ന പാലാർ നദി കണ്ടു. വലതു ഭാഗത്ത്‌ ദൂരെ ദൂരെ കുന്നുകള്‌ കാണാം. പൂർവ്വഘട്ടം ആയിരിക്കും എന്ന്‌ ഞാണ്‌ ഊഹിച്ചു. ആദ്യമായി ആണ്‌ ഈ മലനിരകൾ കാണുന്നത്‌.

അതിനിടക്ക്‌ സൂര്യന്‌ അസ്തമിച്ചു തുടങ്ങി. ദൂരെയുള്ള കുന്നുകളിലൂടെ ചെമന്ന വെളിച്ചം കൃഷിയിടങ്ങളിലെ പച്ചപ്പിനെ കുളിപ്പിക്കുന്നത്‌ കണ്ടപ്പോൾ എനിക്ക്‌ സന്തോഷം തോന്നി. യാത്രയെ പറ്റി ഉള്ള പേടി ആവേശത്തിനു വഴി കൊടുത്തു.

രാത്രി ആയപ്പോൾ ബോർ അടിച്ച്‌ തുടങ്ങി. വെല്ലൂര്‌ എത്തി. ഇതിനിടെ അടുത്തുണ്ടായിരുന്ന മുസ്ലീംകുടുംബം എവിടെയോ ഇറങ്ങിയിരുന്നു. വെല്ലൂരില്‌ നിന്നും ഒരു മലയാളി കുടുംബം കയറി എന്റെ അടുത്ത്‌ ഇരിപ്പായി. ഞാൻ മിണ്ടിയില്ല. പക്ഷെ സംഭാഷണം ശ്രദ്ധിച്ചു. മലയാളവും കന്നടയും മാറി മാറി പറയുന്നു. പ്രത്യേകിച്ചും അവരിൽ ഒരാൾ. ചികിത്സിക്കാണ്‌ വേണ്ടി വെല്ലൂര്ക്ക് വന്നതാണ്‌. കുറച്ചു കഴിഞ്ഞപ്പോ ആണുങ്ങള്‌ രണ്ടു പേരും കർണ്ണാടക രാഷ്ട്രീയം പറഞ്ഞു തുടങ്ങി. പെണ്ണുങ്ങള്‌ ഒന്നും മിണ്ടാതെ തങ്ങളുടെ ഭർത്താക്കന്മാര്‌ പറയുന്നതും ശ്രദ്ധിച്ചു ഇരുന്നു.

ബേസിൻ ബ്രിഡ്ജ്‌ എത്തി. ഇരുപതു മിനിട്ട്‌ ലേറ്റ്‌. ദിലീപ്‌ മദ്രാസ്‌ സെന്റ്രലില്‌ വെയിറ്റ്‌ ചെയ്യുകയാണെന്ന്‌ മെസ്സേജ്‌ കിട്ടി. എനിക്ക്‌ ബേസിൻ ബ്രിഡ്ജും സേന്‌ട്രലും തമ്മിൽ ഒരു കൺഫ്യൂഷൻ. കൺഫിർം ചെയ്തു രണ്ടും രണ്ടു ആണെന്ന്‌. സേന്‌ട്രലിൽ എത്തി, ഇറങ്ങി.

No comments: